Thursday, August 2, 2012

ഇവിടെയൊന്നും അവസാനിക്കുന്നില്ല



പെരുവന്താനം പോസ്റ്റ്‌ ഓഫീസ് ക്വാട്ടെഴ്സിലെ രാത്രികളില്‍ അച്ഛനോടൊപ്പം ഉറക്കമൊഴിയാന്‍ ഒരുപാട് ഏട്ടന്മാര്‍ ഉണ്ടായിരുന്നു. ഷാജിയേട്ടന്‍ ,രാജന്‍ ചേട്ടായി,സജീവേട്ടന്‍ ,നിയാസിക്ക അങ്ങനെ കുറേ പേര്‍ .. വൈകിട്ട് ഏഴു മണിയാകുമ്പോഴേക്കും ഓരോരുത്തരായി വന്നു തുടങ്ങും. തറയില്‍ വിരിച്ചിട്ട പായിലും കസേരകളിലും സ്ഥാനം പിടിച്ച് അവര്‍ ജോലി തുടങ്ങുമ്പോള്‍ ഞങ്ങളുടെ വിശാലമായ ഹാള്‍ ഒരു തേനീച്ചക്കൂട് പോലെയാകും.. തനിയെ പിറുപിറുത്തു മുദ്രാവാക്യങ്ങള്‍ കുത്തിക്കുറിക്കുന്ന അച്ഛനോടു ചേര്‍ന്ന് നിന്ന്‌,  ഒരു വലിയ ക്യാന്‍വാസ് പോലെ വര്‍ണ്ണാഭമായ ഞങ്ങളുടെ ഹാള്‍ ഞാന്‍ നോക്കിക്കാണും. 

(മാധവിക്കുട്ടിയുടെ ഒരു കഥാപാത്രമില്ലേ? പദപ്രശ്നം പൂരിപ്പിക്കുന്ന തമ്പുരാന്‍ "ഈ വാക്കാണോ ആ വാക്കാണോ ചേരുക" എന്നു ചോദിക്കുമ്പോള്‍ "ആ രണ്ടാമത് പറഞ്ഞത് തന്നെയായിക്കോട്ടെ മ്പ്രാ" ന്ന് പറയുന്ന വേലക്കാരന്‍ ? ചിലപ്പോള്‍ ആ റോള്‍ കിട്ടും എനിക്ക്. എഴുതി വരുന്ന മുദ്രാവാക്യം ഉറക്കെ ചൊല്ലുമ്പോള്‍ അച്ഛന്‍ ചോദിക്കും "ഈ വാക്ക് മാറ്റി ആ വാക്ക് ആക്കിയാലോ" ന്നൊക്കെ. എനിക്ക് തോന്നുന്നത് ഞാന്‍ പറയും...:D)    

കമിഴ്ന്നു കിടന്ന് പോസ്ററുകള്‍ എഴുതിയുണ്ടാക്കുന്ന സജീവേട്ടനും കൂട്ടുകാരും. കുറച്ചു കലാബോധം കൂടുതലുള്ളത് കൊണ്ട് ബാനര്‍ എഴുതാന്‍ നിയോഗിക്കപ്പെട്ട ഷാജിയേട്ടന്‍ .. അവരുടെ ഒക്കെയടുത്ത് നീല,ചുവപ്പ് നിറത്തിലുള്ള മഷിപ്പാത്രങ്ങള്‍ .. എഴുതി പൂര്‍ത്തിയാക്കി ഉണക്കാന്‍ വെച്ചിരിക്കുന്ന ബോര്‍ഡുകള്‍ .. നിലത്തു നിരത്തിയിരിക്കുന്ന പോസ്ററുകള്‍ ... നല്ല രസമാണ് നോക്കി നില്‍ക്കാന്‍ .. ഇടയ്ക്ക് "സഖാവേ, കുടിക്കാന്‍ ഇത്തിരി വെള്ളം എടുത്തു തരാമോ? ഒരു ഈര്‍ക്കില്‍ കിട്ടാനുണ്ടോ?" എന്നൊക്കെ ചോദിച്ച് എന്നെയും അവര്‍ കൂട്ടത്തില്‍ കൂട്ടും..:) 

പോസ്റര്‍ ഒട്ടിക്കാനുള്ള മൈദ അമ്മ അടുക്കളയില്‍ കുറുക്കുന്നുണ്ടാവും. അതിനും മുന്‍പേ തന്നെ ഏട്ടന്മാര്‍ക്കു കഴിക്കാന്‍ ഞങ്ങളുടെ ഇത്തിരി പറമ്പില്‍ വിളയിച്ച കപ്പയും ഏത്തയ്ക്കായും പുഴുങ്ങിയതും മുളകുടച്ച ചമ്മന്തിയും കട്ടന്‍കാപ്പിയും തയാറായിരിക്കും. പുഴുക്കും കഴിച്ച് അച്ഛനോടൊപ്പം അവര്‍ ഇരുളിലേക്ക് ... പിന്നെ രാവേറെ ആകും തിരികെയെത്താന്‍ ..മഞ്ഞെന്നോ മഴയെന്നോ ഉള്ള വ്യത്യാസമൊന്നും അവരെ ബാധിച്ചിരുന്നതേയില്ല    

ഇലക്ഷന്‍ പോലെയുള്ള അവസരങ്ങളില്‍ വീട് പാര്‍ട്ടി ഓഫീസ് ആകും... അവരൊന്നും വീട്ടില്‍ പോകുന്നുണ്ടാവില്ല. ആകെയുള്ള ഒറ്റ ബെഡ് റൂമില്‍ കുഞ്ഞുമോളെയും കൂട്ടി അമ്മ ഉറങ്ങും.. ഞാന്‍ അച്ഛനോടൊപ്പം.. 

എന്തിനാണ്,ആര്‍ക്കു വേണ്ടിയാണ് ഇവരിങ്ങനെ കഷ്ടപ്പെടുന്നത് എന്നൊരിക്കലും ആലോചിച്ചിട്ടെയില്ല. പകല്‍ ഓഫീസില്‍ ജോലി ചെയ്യുമ്പോലെ ,അത്രയും സമര്‍പ്പണത്തോടെ,ഗൗരവത്തോടെ അച്ഛന്‍ ചെയ്യുന്ന മറ്റൊരു ജോലി എന്നായിരുന്നു എന്‍റെ വിശ്വാസം. രാഷ്ട്രത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും ബോധം വെയ്ക്കുന്ന കാലമായപ്പോഴേക്കും അച്ഛന്‍ ഈ ലോകം വിടുകയും ചെയ്തു...

പറഞ്ഞു വന്നത് വേറൊന്നുമല്ല..കണ്ടു വളര്‍ന്നത്‌ ഇത്രയും അര്‍പ്പണ ഭാവത്തോടെ പ്രവര്‍ത്തിക്കുന്ന അച്ഛനെയാണ്. അങ്ങനെയുള്ള ,അത്രയും ആത്മാര്‍ത്ഥതയുള്ള സഖാക്കള്‍ ഇന്നും അവശേഷിക്കുന്നുണ്ട്  പാര്‍ട്ടിയില്‍ എന്ന ബോധമുള്ളത് കൊണ്ട് തന്നെ,ഞാന്‍ ഇന്നും എന്നും ഈ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നു... സ്വാര്‍ത്ഥത നിറയുന്ന ഈ ലോകത്തില്‍ , എന്തെങ്കിലും ഒരു മാറ്റമുണ്ടാക്കാന്‍ ഇന്നും പ്രാപ്തമായ ഏതെങ്കിലും കരങ്ങള്‍ ഉണ്ടെങ്കില്‍ അതീ മുന്നണിപ്പോരാളികളുടേതായിരിക്കും എന്നതിനും എനിക്ക് സംശയമില്ല. 

ലാല്‍സലാം സഖാക്കളേ..:)  

9 comments:

  1. സ്വന്തം കാര്യമെന്നൊന്നില്ലാതെ അന്യനു വേണ്ടി വിയര്‍ക്കുന്ന എന്‍റെ പ്രിയപ്പെട്ടവര്‍ക്ക്....:)

    ReplyDelete
  2. നിറമുള്ള ഓര്‍മ്മകള്‍..

    ReplyDelete
  3. ദേ...ഇങ്ങോട്ട് നോക്കിയേ..!! ലതാണ് കമ്യൂണിസ്റ്റുകാരന്‍ ..! ഇതൊക്കെയാണ് അവന്റെ സന്തോഷങ്ങള്‍...ഇത്രയൊക്കെയാണ് കമ്യൂണിസ്റ്റ്കാരന്‍ സമ്പാദിച്ചു വെക്കുന്നത്..!

    ReplyDelete