Wednesday, April 25, 2012

ഇന്നലെ രാത്രിയില്‍ മഴ പെയ്തിരുന്നു..


രാത്രിയേറെ വൈകിയിരുന്നു. പുറത്തപ്പോഴും മഴയങ്ങനെ ഇരച്ചു പെയ്ത് കൊണ്ടിരുന്നു. ഒട്ടും മാന്യമല്ലാതെ തന്നെ ഇടിയും മിന്നലും ജനാലയിലൂടെ എത്തി നോക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ കടന്നു വരുമെന്ന ഭീഷണ സ്വരത്തില്‍ കാറ്റ് ചില്ലുപാളികളില്‍ മുട്ടി വിളിച്ചിരുന്നു.


ചെവിയില്‍ ചേര്‍ത്തു വെച്ച ഇയര്‍ ഫോണില്‍ ഒരു ഹൃദയം നൊന്തു നൊന്തു പിടയുന്നുണ്ടായിരുന്നു. പുറത്തെ താളമേളങ്ങള്‍ക്കിടയിലും എന്‍റെതെന്നോ നിന്‍റെതെന്നോ വേര്‍തിരിച്ചറിയാത്ത താളത്തില്‍ ആയിരുന്നു ആ മിടിപ്പ്. മയക്കത്തിനിടയില്‍ നിന്നും ഞെട്ടിയുണര്‍ന്ന്  അമ്മയെ തിരയുന്ന  കുഞ്ഞിനെ പോലെ ഇടയ്ക്കിടെ നീയെന്നെ തിരഞ്ഞു കൊണ്ടേയിരുന്നു.. ഞാനരികിലുണ്ടെന്നു പറയുമ്പോള്‍ ഒരു നിശ്വാസത്തോടെ മിഴികള്‍ ചേര്‍ത്ത്,പതുക്കെ..... ചേര്‍ത്തു പിടിക്കാനും ചുമലില്‍ മെല്ലെ താളം പിടിച്ച് കൊണ്ട്, നെറുകയില്‍ ഉമ്മ തന്നുറക്കാനും മനസ്സിങ്ങനെ കുതറിപ്പാഞ്ഞു കൊണ്ടേയിരുന്നു.  


എന്‍റെ ശരീരം കത്തുന്നത് പോലെ തോന്നി. ഫോണിലൂടെ വന്നു തൊടുന്ന നിശ്വാസ ജ്വാലകള്‍ നിന്നെ പൊള്ളിക്കുന്നുണ്ടാവുമോ? 


നീയിടയ്ക്കു നടുങ്ങുന്നത് ഞാനറിയുന്നുണ്ടായിരുന്നു. ദു:സ്വപ്‌നങ്ങള്‍ മാത്രം വിരുന്നു വന്നിരുന്ന ദിവസങ്ങളിലൊന്നില്‍ തലയിണയുടെ അടിയില്‍ അമ്മ തിരുകിയ കൊന്തയെ ഓര്‍ത്തു ഞാന്‍ . വിശുദ്ധന്മാര്‍ കാവല്‍ നില്‍ക്കാതിരുന്നാലോ എന്നു ഭയന്നാവണം യക്ഷിയമ്മക്കാവിലെ ഭസ്മപ്പൊതികളും അമ്മ കൊന്തയ്ക്ക് കൂട്ടായി കരുതിയിരുന്നു. അര്‍ജ്ജുനന്‍ , ഫല്‍ഗുണന്‍ എന്നു ഞാന്‍ മനസ്സില്‍ ജപിച്ചു കൊണ്ടിരുന്നു. നിനക്ക് വേണ്ടി.. നിന്‍റെ നിദ്രയില്‍ കാവല്‍ നില്‍ക്കാന്‍ അറിയാവുന്ന മാലാഖമാരോടൊക്കെ കേണു കൊണ്ടേയിരുന്നു. എന്നിട്ടും നീ അസ്വസ്ഥനായിരുന്നു.


ഒരേ കിടപ്പില്‍ കിടന്ന് എന്‍റെ ശരീരം മരവിക്കുന്നുണ്ടായിരുന്നു. എന്നിട്ടും നിന്‍റെ ഉറക്കത്തിനു ശല്യമാകുമോ എന്നു ഭയന്ന് ഞാന്‍ അതേ കിടപ്പില്‍ തന്നെ കിടന്നു. 


പുറത്തു മഴയപ്പോഴും അതേ പോലെ  പെയ്തു നിറയുന്നുണ്ടായിരുന്നു.

Monday, April 9, 2012

"വല്യമ്മച്ചി" -അവസാന ഭാഗം

ചെന്നു കയറുമ്പോള്‍ ഊര്‍ധ്വന്‍ വലിച്ചു കിടക്കുന്ന ഒരു വൃദ്ധയുടെ മുറിയുടെ ചേരുവകള്‍ എല്ലാം തികഞ്ഞിട്ടുണ്ടായിരുന്നു. അബോധാവസ്ഥയിലുള്ള വല്യമ്മച്ചിയുടെ തൂവെള്ള കിടക്കയോട് ചേര്‍ന്ന് തന്നെ കസേരയിലിരിക്കുന്ന മകള്‍ (എന്‍റെ അച്ഛന്‍ പെങ്ങള്‍ / അപ്പച്ചി). അതിന്‌ പിന്നിലായി രണ്ടാം നിരയില്‍ എന്‍റെ അനിയത്തിയും അപ്പച്ചിയുടെ മകളും. വല്ലാത്ത നിശബ്ദത. ഇപ്പോഴാണോടീ വരുന്നത് എന്നൊരു ചോദ്യം എന്‍റെ അനിയത്തിയുടെ കണ്ണുകളില്‍ ഒരു കുറ്റ പ്പെടുത്തലോടെ തെളിഞ്ഞത് കണ്ടില്ലെന്നു നടിച്ച്‌, ഞാനും ഒരു നിമിഷം മിണ്ടാതെനിന്നു.

കുളിയും ഭക്ഷണവും കഴിഞ്ഞു വീണ്ടും ആ മുറിയിലെത്തിയപ്പോള്‍ തോന്നി വല്യമ്മച്ചിയ്ക്ക് ഉറപ്പായും ബോറടിക്കുന്നുണ്ടാവും. എല്ലാവരും കൂടെയുള്ളപ്പോള്‍ ഇങ്ങനെയൊരന്തരീക്ഷം ആ വീടിന്‍റെ ചുമരുകള്‍ക്കു പോലും തീര്‍ത്തും അപരിചിതമാണല്ലോ? "ചേച്ചീ, കൈയില്‍ ഞാന്‍ മൈലാഞ്ചിയിട്ടു തരട്ടേ" എന്ന കല്യാണിയുടെ ചോദ്യം പോലും വളരെ താഴ്ന്ന സ്ഥായിയില്‍ .. എനിക്കും വല്ലാതെ ശ്വാസം മുട്ടുന്നുണ്ടായിരുന്നു.

അവിടെ നിന്നുമെഴുനേറ്റ് അടുത്ത മുറിയിലെത്തിയപ്പോള്‍ ഉത്സവം കണ്ട് മടങ്ങി വരുന്ന അനിയന്‍ അക്കു. കുഞ്ഞുങ്ങള്‍ മൂക്കും മുന്‍പേ പഴുക്കുന്ന ഈ കാലത്തും പതിനാറിലെത്തിയ അവന്‍ കാത്തു സൂക്ഷിക്കുന്ന നിഷ്കളങ്കത എന്നെ എപ്പോഴും അത്ഭുതപ്പെടുത്താറുണ്ട് . പിന്നെ പതിവു പോലെയുള്ള ബഹളങ്ങളും അട്ടഹാസങ്ങളും കൊണ്ട് വീട് നിറയാന്‍ തുടങ്ങി. ഗൗരവ മുഖംമൂടികള്‍ ഉപേക്ഷിച്ച് മരണ മുറിയിലെ കാവല്‍ക്കാരും ഞങ്ങളോടൊപ്പം കൂടി. രാവിനു പ്രായമേറുന്നതോ പരിസരങ്ങള്‍ ഉറങ്ങുന്നതോ ശ്രദ്ധിക്കാതെ ഞങ്ങള്‍ വെറുതേ ചിരിച്ചു കൊണ്ടിരുന്നു.

ഇടയ്ക്ക് വല്യമ്മച്ചിയെ നോക്കാന്‍ പോയ അപ്പച്ചി ഞങ്ങളെയും വിളിച്ചു. ചെന്നു നോക്കുമ്പോള്‍ ശ്വാസത്തിന്‍റെ താളത്തിനു വ്യത്യാസം. നോക്കി നോക്കി നില്‍ക്കെ ഒരു നിശ്വാസത്തോടെ ആ ശരീരം നിശ്ചലമായി. മുഖത്ത് വിരിഞ്ഞ ചിരി കണ്ടു നില്‍ക്കുമ്പോള്‍ എനിക്ക് സംശയം തീരുന്നുണ്ടായിരുന്നില്ല. എല്ലിന്‍ കൂടായി തീര്‍ന്ന ആ നെഞ്ചില്‍ തല വെച്ച് നോക്കി ഒരു മിടിപ്പും അവശേഷിക്കുന്നില്ല എന്നുറപ്പിക്കുമ്പോള്‍ മനസ്സ് ശൂന്യമായിരുന്നു. വല്യമ്മച്ചിയുടെ കുഴിഞ്ഞ കണ്‍തടങ്ങളില്‍ ഒരു തുള്ളി കണ്ണുനീര്‍ അവശേഷിക്കുന്നുണ്ടായിരുന്നു.

"ഗൗരി ഇന്നലെ രാത്രി തന്നെയെത്തിയിരുന്നു,ല്ലേ? ചിരിക്കുന്നതു കേട്ടു." തെക്കേലമ്മയുടെ ചോദ്യം കേട്ടപ്പോള്‍ മനസ്സൊന്നു കാളി. ഇന്നലത്തെ ബഹളത്തിനു വഴക്ക് പറയാനാവുമോ? "നാണിയമ്മയ്ക്ക്‌ ഭാഗ്യമുണ്ട്. ആ സമയമായപ്പോള്‍ എല്ലാവരും അടുത്ത് തന്നെ ചിരിച്ച് കളിച്ച് ഇരിക്കുന്നത് കണ്ടു സന്തോഷത്തോടെ കണ്ണടയ്ക്കാന്‍ കഴിഞ്ഞല്ലോ? അവരുടെ ഏറ്റവും വലിയ സന്തോഷവും അതായിരുന്നല്ലോ?"

വല്യമ്മച്ചിയ്ക്ക് മക്കള്‍ ഏഴു പേരാണ്. ഈ മക്കളും മരുമക്കളും അവരുടെ മക്കളുമായി ഒന്നിച്ചിരിക്കാന്‍ കിട്ടുന്ന ഒരവസരവും നഷ്ടപ്പെടാതെ നോക്കുമായിരുന്നു വല്യമ്മച്ചി. ആഘോഷങ്ങള്‍ക്ക് ഓണമെന്നോ വിഷുവെന്നോ ഈസ്ററെന്നോ മുഹറമെന്നോ ഉള്ള വ്യത്യാസങ്ങളും കാണില്ല. പാചക സമയത്താണെങ്കില്‍ അടുക്കളയില്‍ , അല്ലെങ്കില്‍ ഏതെങ്കിലുമൊരു മുറിയില്‍ എല്ലാവരും കൂടി ബഹളം വെച്ച് , നാടിളക്കി , പരസ്പരം കളിയാക്കി...

ആ ലോകത്തില്‍ വല്യമ്മച്ചിയോടൊപ്പം കൂടാന്‍ അച്ഛനും വല്യച്ഛനും അമ്മാമ്മയും അവിടുത്തെ വല്യച്ഛനും വല്യമ്മൂമ്മയും ഒക്കെയുണ്ടാവും. അവരവിടെ മിസ്സ്‌ ചെയ്യുന്നത് ഞങ്ങളുടെ കുറേ പേരുടെ കളിചിരികള്‍ മാത്രമാവും. അധികം താമസിക്കാതെ വീണ്ടും കാണാം എന്നു മാത്രം ആഗ്രഹിച്ചു കൊണ്ട്.....ശുഭയാത്ര....