Friday, February 24, 2012

ഉടുപ്പുരിഞ്ഞ ഭ്രാന്ത്‌

ഒരു പാട് പഴക്കം തോന്നുന്നു എനിക്ക്. നൂറ്റാണ്ടുകളൊന്നുമല്ല ,ഒരു പാട് ജന്മങ്ങളുടെ പഴക്കം.

ചില രാത്രികളില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ തോന്നും, നാളെയെന്നത് ഉണ്ടാവുകയേ ഇല്ലെന്ന്. ആ ദിവസം വെച്ചൊരു കണക്കെടുപ്പ് നടത്തിയാല്‍ ഒരു പക്ഷേ തുലാസിന്റെ നില വളരെ കൃത്യമായിരിക്കും. ദു:ഖങ്ങളും സന്തോഷങ്ങളും തുല്യമായി , നേര്‍രേഖയില്‍ സൂചി ചലിക്കാതെ നില്‍ക്കും.

കാലവൃക്ഷത്തിലെ, പച്ചയെങ്കിലും ഞെട്ട് ശോഷിച്ച ഇല നേര്‍ത്ത കാറ്റിലും വിറയ്ക്കുന്നത് എനിക്ക് കാണാം.

വാര്‍ധക്യത്തിലെത്തിയവരോട് എനിക്കെന്നും ആദരവാണ്. ജീവിതത്തിലെ ഏതൊക്കെ തീവ്രമായ പ്രതിസന്ധികള്‍ കടന്ന്, എത്ര യാതനകള്‍ അനുഭവിച്ചാകണം അവരീ അവസ്ഥയിലെത്തിയിട്ടുണ്ടാവുക? അവരുടെ മുഖത്തെ എണ്ണമറ്റ ചുളിവുകള്‍ ഏതൊക്കെ നരക നിമിഷങ്ങളുടെ വിരല്‍പ്പാടുകളാവും? ആത്മഹത്യ ഒരു അഭയമായി അവരെ എത്ര മോഹിപ്പിച്ചിട്ടുണ്ടാവും? എങ്ങനെയാവും അവരാ പ്രലോഭനങ്ങളെ അതിജീവിച്ചിട്ടുണ്ടാവുക? ജീവിതത്തോടുള്ള മോഹമോ മരണത്തോടുള്ള ഭയമോ ? ഏതാവും അവരെ ഇവിടെ പിടിച്ച് നിര്‍ത്തിയത്?

കറുത്ത വസ്ത്രമണിഞ്ഞ മോഹിനീ....ഇത്തിരി ഭയമെന്നില്‍ അവശേഷിക്കാന്‍ അനുവദിക്കു...