Saturday, July 30, 2011

"വാവൂട്ടല്‍ "


ഒരു നനഞ്ഞ വൈകുന്നേരം.മഴയിങ്ങനെ പെയ്തും തോര്‍ന്നും.നല്ല തണുപ്പ്...പനി വരുന്നുണ്ടോയെന്ന ചുമ്മാ സംശയം. ചുമ്മാതെയല്ലെന്നു തൊണ്ടയിലെ ഇത്തിരി വേദന...
പണ്ട് മുതലേ എന്റെ തൊണ്ടയിങ്ങനെയാണ്.ഒരു കുഞ്ഞു കാറ്റ് മതി വെറുതെയങ്ങനെ നൊന്തു തുടങ്ങും. അത്തരമൊരു തൊണ്ടനോവലിന്റെ മഴക്കാലവൈകുന്നേരം. അച്ഛനെന്നെ ഡോക്ടറെ കാണിക്കാന്‍ ഇറങ്ങി. മുണ്ടക്കയം ബസ്‌ സ്റ്റാന്റ് ല്‍ നിന്നും ഡോക്ടര്‍ ടെ വീട്ടിലേയ്കുള്ള യാത്രയിലാണ് ആരവമുയരുന്ന ഒരു വലിയ മൈതാനം കണ്ടത്.'എന്താന്നു നോക്കാം അച്ഛാ' എന്ന എന്റെ അപേക്ഷ അച്ഛന്‍ ദയാപുരസരം പരിഗണിച്ചു. അനന്തരം സ്ക്രീനില്‍ നൃത്തം വെയ്കുന്ന ഒരു ഫുട്ബോളും   ഇരുവശത്ത് നിന്നും ഇരമ്പിയടുക്കുന്ന കളിക്കാരും ചുറ്റും നിന്ന്‌ ആര്‍ത്തു വിളിച്ചു അവരെ പ്രോത്സാഹിപ്പിക്കുന്ന കാണികളും, ഇടയ്ക്ക് ആവേശം ഒട്ടും കുറയാതെ ഞാനും അച്ഛനും. ഏതോ ക്ലബ്‌ മാച്ച് ആയിരുന്നു അത്. പൊടിഞ്ഞു പെയ്യുന്ന മഴയെ വക വെയ്കാതെ , നോവുന്ന തൊണ്ടയെ കുറിച്ചോര്‍ക്കാതെ, ഇരുളുന്ന സന്ധ്യയെ കാണുക പോലും ചെയ്യാതെ ഞങ്ങള്‍ ആ കളിയുടെ ലഹരിയിലായി....ആദ്യമായിട്ടായിരുന്നു ഞാന്‍ ഒരു ഫുട്ബോള്‍ മാച്ച് ലൈവ് ആയി കാണുന്നത്.... 
പിന്നീട് ഡോക്ടറെ കണ്ടു വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ രാവൊരു പാട് ഇരുട്ടിയിരുന്നു.വയ്യാത്ത എന്നെയും കൊണ്ട് പോയ അച്ഛനെ കാണാത്ത ആധിയിലാവും അമ്മയെന്നും,താമസിച്ചതിന്റെ കാരണം ഫുട്ബാള്‍ ആണെന്ന് പറഞ്ഞാല്‍ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകള്‍ ഭയന്നും, ഡോക്ടര്‍ വരാന്‍ താമസിച്ചതും മഴയായിപ്പോയതും ഔസെഫ്  അങ്കിള്‍ന്റെ വീട്ടില്‍ കയറിയെന്നുമൊക്കെ കൂട്ടിക്കലര്‍ത്തി പറഞ്ഞ നുണക്കഥ. പിറ്റേന്ന് രാവിലെ ഉണര്‍ന്നു വന്നപ്പോള്‍ തന്നെ അമ്മയുടെ ചോദ്യം ഇന്നലത്തെ മാച്ച് എങ്ങനെയുണ്ടായിരുന്നു എന്നതായിരുന്നു എന്നത് വേറെ കാര്യം..അന്ന്  തോന്നിയത് ആദ്യം അച്ഛനിതെപ്പോള്‍ പറഞ്ഞെന്ന  ആശ്ചര്യവും പിന്നെ എന്നെ പറ്റിച്ചു എന്ന ദേഷ്യവുമായിരുന്നു...അപ്പോള്‍ അച്ഛന്‍ പറഞ്ഞു തന്നു "ഒരു കാര്യം ചെയ്യാനുള്ള ധൈര്യമുണ്ടെങ്കില്‍ അതെവിടെയും പറയാനുള്ള ധൈര്യവും വേണമെന്ന്.."..ഇപ്പോള്‍ ഞാനതിനെ ഇങ്ങനെ വായിക്കുന്നു "എവിടെയും പറയാം  എന്ന ധൈര്യമുള്ള കാര്യങ്ങളേ ചെയ്യാവു" എന്ന്....
ഇന്ന് ഇഹലോകം വെടിഞ്ഞ ആത്മാക്കള്‍ക്ക് അന്നമൂട്ടുന്ന നാള്‍....
അച്ഛനോര്‍ക്കുന്നുണ്ടാവുമോ അന്ന് മഴ നനഞ്ഞു നിന്ന്‌ കളി കണ്ട സായാഹ്നം?? പനി വന്നു തീ പോലെ പൊള്ളുന്ന എന്റെ നെറ്റിയില്‍ നനച്ചിട്ട തുണിയുമായി ഉറക്കമിളച്ച രാത്രികള്‍?? തേക്കടിയിലെ ചെക്ക്‌ പോസ്റ്റ്‌ മുതല്‍ ലാന്‍ഡിംഗ്  വരെയുള്ള  റോഡിലൂടെ കൈ പിടിച്ചു പിച്ചാ പിച്ചാ നടത്തിയ പകലുകള്‍??? ചോറുണ്ണാന്‍ അന്നുമിന്നും മടിച്ചിയായ എനിക്കുരുട്ടി തന്ന ആകൃതിയൊത്ത കിളിമുട്ടകള്‍??
ഇന്ന് രാവിലെയും മുഖത്ത് പുരട്ടാന്‍ ലാക്ടോകലാമിന്റെ ക്രീം എടുത്തപ്പോള്‍ എനിക്കു കൂട്ടത്തില്‍ ചാര്‍മിനാറും  മണത്തു....

No comments:

Post a Comment